inner-banner

News & Events

കേരളപ്പിറവിയുടെ സുദിനത്തിൽ അടയാളം...

November 01 , 2020

News-Events

കേരളപ്പിറവിയുടെ സുദിനത്തിൽ യാളം നാലാം വയസ്സിലേക്ക്...


ലോക ദർശനത്തിന് ഒരു മൂന്നാംകണ്ണ് തുറന്നു തരികയാണ് പുസ്തക ധർമ്മം. ഒരു പുസ്തകത്തിൽ മുഴുകുന്ന വായനക്കാരൻ അനേക ജന്മങ്ങൾ നേടിയ മനുഷ്യനായാണ് വായന പൂർത്തീകരിക്കുന്നത്. അപൂർണമായ ജീവിതത്തെ പൂർണമാക്കുകയോ, പൂർണമെന്ന് തോന്നിപ്പിച്ച ജീവിതത്തെ അപൂർണമാക്കുകയോ ചെയ്യുന്നതിലൂടെ ക്ലേശഭരിതമായ ഒരു സമാന്തര സഞ്ചാരമാണ് വായന വാഗ്ദാനം ചെയ്യുന്നത്. ഓരോ താളിലും നൂറ്റാണ്ടുകളുടെ മനോജീവിതങ്ങൾ ഉറങ്ങുന്നു. അനുഭവങ്ങളുടെ രക്ത മാംസങ്ങൾ അസ്ഥിയിൽ ഉറപ്പിക്കുന്ന വായനയില്ലെങ്കിൽ, മാനവരാശിയും ഭൂമിയും ഇതുപോലെ ഉണ്ടാകുമായിരുന്നില്ല.


അടയാളം പുസ്തകങ്ങളെ അടിച്ചേല്പിക്കുന്ന ഒരു പ്രസാധക സംഘം അല്ല. അലങ്കാരപ്പണിയിൽ നിന്നും പരസ്യവാചകങ്ങളിൽ നിന്നും അകന്നുനിൽക്കുന്നു. എഴുത്തിനു മീതെ എഴുത്തുകാരനെ പ്രതിഷ്ഠിക്കുന്ന നിന്ദാസ്തുതി ഒഴിവാക്കുന്നു. നല്ലതേതെന്ന് നിശ്ചയിക്കാനുള്ള അവകാശം നൽകി വായനക്കാരനെ സ്വതന്ത്രനാക്കുന്നു. ഇത്തരത്തിൽ, കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇരുപതോളം വിഭാഗങ്ങളിലായി അമ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് അടയാളത്തിന് വലിയൊരു സ്വപ്നസാഫല്യം തന്നെയാണ്. അവയോരോന്നും വ്യത്യസ്തമായിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ഏകാന്ത മധുരമായ ഒരു നേർത്ത ഈണം പോലെ നിലകൊള്ളുന്നതാണ് അടയാളത്തിന്റെ ഫലശ്രുതി.


ദസ്തയേവ്സ്കിയും മോപ്പസാങ്ങും ചേക്കോവും സോഫിയാ ടോൾസ്ടോയിയും അടങ്ങിയ വിശ്വസാഹിത്യത്തിലെ അപൂർവ ചാരുതകൾ അടയാളം ഒപ്പിയെടുത്തു. ടാഗോറും ശരത്ചന്ദ്ര ചാറ്റർജിയും ആശാപൂർണാദേവിയും അടങ്ങുന്ന വംഗ സാഹിതിയുടെ അഗാധ സൗന്ദര്യത്തെ വാഴ്ത്തിപ്പാടി. ഇ.എം.എസ്, ടി. പത്മനാഭൻ, കെ. വേണു, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, മാടമ്പ് കുഞ്ഞുകുട്ടൻ, ജോൺ പോൾ, ആഷാമേനോൻ, അഷ്ടമൂർത്തി, കെ.ജി.എസ്, ടി. കെ. ശങ്കരനാരായണൻ തുടങ്ങിയ മൗലിക പ്രതിഭകളുടെ വിസ്മയ സാന്നിധ്യം അടയാളത്തിന്റെ ബുക് ഷെൽഫിനെ അർത്ഥ സമ്പുഷ്ടമാക്കി. അന്താരാഷ്ട്ര പ്രശസ്തിയുള്ള ഉള്ള ആലിസ് വോക്കറുടെ കളർ പർപ്പിൾ എന്ന വിഖ്യാത നോവൽ മലയാളത്തിൽ സ്വന്തമാക്കുന്നതിലൂടെ അടയാളം മറ്റൊരു നാഴികക്കല്ല് കൂടി നാട്ടുകയാണ്. ലോക ക്ലാസ്സിക്കുകളിൽ പ്രമുഖങ്ങളായ പല പുസ്തകങ്ങളും മലയാളത്തിനു പരിചയപ്പെടുത്തിയത് അടയാളമാണ്. ലീല സർക്കാർ, കെ. പി. ബാലചന്ദ്രൻ, രാജൻ തുവ്വാര, വേണു വി. ദേശം, എം. കെ. ശ്രീകുമാർ, രാധാകൃഷ്ണൻ അയിരൂർ, ധ്യാൻ തർപൺ, ഗൗരി എന്നിവർ ഉൾപ്പെടുന്ന മലയാളത്തിലെ പ്രഗത്ഭരായ പരിഭാഷകരുടെ സഹകരണത്തോടുകൂടിയാണ് മികച്ച പല ഗ്രന്ഥങ്ങളും അടയാളത്തിന് പ്രസിദ്ധീകരിക്കാനായത്.


മൂന്നു വർഷം പിന്നിടുമ്പോൾ മലയാള വായനക്കാരുടെ വിപുലമായൊരു സഹൃദയ സദസ്സിനെ അടയാളം ഒപ്പം കൂട്ടുന്നു. വിവേകമുള്ള വായനയിലാണ് ഒരു ജനതയുടെ അതിജീവന പ്രത്യാശ. തിരിച്ചറിവുള്ള വായനാസമൂഹത്തിന്റെ ഇടയിൽ ഇറങ്ങി നിൽക്കാൻ അടയാളത്തിന് പ്രാപ്തി നൽകണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.


ഡിസംബറിൽ, തൃശൂർ നഗരമധ്യത്തിൽ എ. ആർ. മേനോൻ റോഡിനരികെ ബുക് ഷോപ്പ് തുറക്കുന്നതിലൂടെ അടയാളം കൂടുതൽ സാധ്യതകളിലേക്ക് വികസിക്കുകയാണ്. പ്രസാധന വഴിയിൽ എന്നും കൂട്ടായി നിന്ന എല്ലാ സുമനസ്കരായ വായനക്കാർക്കും അടയാളത്തിന്റെ അകമഴിഞ്ഞ കടപ്പാടും സ്നേഹവും. തുടർന്നും ഏവരുടെയും സ്നേഹമനസ്സ് അടയാളത്തിന് കൂട്ടായി ഒപ്പം ഉണ്ടാകുമെന്ന ഉറച്ച ശുഭാപ്തിവിശ്വാസത്തോടെ ഐക്യകേരളത്തിന് അറുപത്തിനാല് വയസ്സ് തികഞ്ഞ ഈ സുദിനത്തിൽ, അടയാളത്തിന്റെ പിറന്നാൾ ദിനത്തിൽ ഏവർക്കും ഒരിക്കൽക്കൂടി നന്ദി...

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top