ആധുനിക കവിതയുടെ പരമ്പരാഗതമല്ലാത്ത ചലനങ്ങളെ തീണ്ടിയ കവി കെ.ജി. ശങ്കരപ്പിള്ളയുടെ ജീവിതവും കവിതയും സമഗ്രമായി ചര്‍ച്ചചെയ്യപ്പെടുന്ന ദീര്‍ഘമായ അഭിമുഖ സംഭാഷണങ്ങളാണ് ഈ പുസ്തകം. സംസ്‌കാരത്തിലേക്കും ചരിത്രത്തിലേക്കും രാഷ്ട്രീയ ശിഖരങ്ങളുള്ള ഒരു മനുഷ്യവൃക്ഷമായിത്തീര്‍ന്ന കവിയുടെ പിറവിയും വളര്‍ച്ചയും ഈ സംഭാഷണങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
കടമ്പനാട്ടെയും ചവറയിലെയും ബാല്യങ്ങളിലൂടെ കടലും കാടും കടന്ന് കവിത എങ്ങനെ ആകാശത്തോളം വളര്‍ന്ന് കാലത്തിന്റെയും ദേശത്തിന്റെയും അതിരുകളെ അന്യമാക്കുന്നുവെന്ന് ഒരു കവിയുടെ കവിതതന്നെയാകുന്ന ജീവിതത്തിലൂടെ ഈ പുസ്തകം കാണിച്ചുതരുന്നു. ആധുനിക കവിതയുടെ മൊഴിപ്പകര്‍ച്ചകളെ അടയാളപ്പെടുത്തുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.
✪ Format: Paperback | Pages: 184
✪ Size: Demy 1/8 | 215 g
✪ Edition: First, 2018 November
✪ Cover design: Vipindas
5
എഡിറ്റോറിയൽ
മലയാളകവിതയെ ആധുനികതക്കൊപ്പം നടത്തിയവരിൽ കെ.ജി.എസ്സുണ്ടായിരുന്നു. ബംഗാൾ, കൊച്ചിയിലെ വൃക്ഷങ്ങൾ, ബുദ്ധബദൽ എന്നിങ്ങനെ അതുവരെ അനുശീലിക്കപ്പെടാതിരുന്ന ബിംബാവലികളുടെ സൂക്ഷ്മ വൈചിത്ര്യങ്ങളാൽ സമ്പന്നമാക്കിയ കവിതകളിലൂടെ പുതിയൊരു രാഷ്ട്രീയ നിലപാടുതറയൊരുക്കിക്കൊണ്ടാണ് കവി തന്റെ സാന്നിധ്യം അറിയിച്ചത്. ഉള്ളിലെപ്പോഴും കവിത നിറച്ചുവെക്കുകയും അതിൽ കുറച്ച് മാത്രം പുറത്തേക്ക് പെയ്തൊഴിക്കുകയും ചെയ്ത കെ.ജി.എസ്സിനെ വായിക്കാതെ നമ്മുടെ ആധുനികവും ആധുനികാനന്തരവുമായ വായന പൂർണമാവുന്നില്ല. കവിയുടെ ബാല്യം മുതൽ സമകാലിക വായന വരെയുള്ള വിപുലമായൊരു അനുഭവലോകമാണ് ഈ പുസ്തത്തിലെ വിവിധ കാലങ്ങളിലായി രേഖപ്പെടുത്തപ്പെട്ട സംഭാഷണങ്ങളിൽ നിന്നും സമാഹരിക്കപ്പെട്ടിരിക്കുന്നത്. കവിതപോലെ സുന്ദരവും സൂക്ഷ്മവുമായ ഈ വാങ്മയങ്ങളിൽ കവിയുടെ ജീവിതമത്രയും പടർന്നുകിടപ്പുണ്ട്. കവിതയെ ഇഷ്ടപ്പെടുന്നവർക്ക്, കവിയെ പിന്തുടരുന്നവർക്ക് ഒഴിവാക്കാനാവാത്ത വായനയാണ് ഈ പുസ്തകമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കവിയുടെ ജീവിതവും കവിതയും നിലപാടുകളും രാഷ്ട്രീയവും സന്ദേഹങ്ങളും സ്വപ്നവും പ്രണയവും ഓർമ്മകളുമെല്ലാം ചേർന്ന് പൂർണമാകുന്ന ഈ പുസ്തകം മറ്റൊരു കവിതയല്ലെന്ന് എങ്ങനെ പറയും!
Editorial
17 Jan , 2019
5
പ്രതീഷ് പരമേശ്വരൻ
"എത്ര ആട്ടിയോടിച്ചാലും ഏഴുപറമ്പും വളവും കടവും കടത്തി കാട്ടിൽ വിട്ടാലും തിരിച്ചെത്തുന്ന പൂച്ചക്കുട്ടിയായിരുന്നു എന്റെ ഏകാന്തത. അരണ്ട നേരങ്ങളിൽ ഉള്ളിലെ ഉമ്മറപ്പടിയിൽ നിങ്ങളതിനെക്കാണും. എപ്പോഴും കൂടെ, എവിടെയും കൂടെ വരും. അതെന്റെ കൂടെ വന്നോ ഞാൻ അതിന്റെ കൂടെപ്പോയോ എന്ന് തീർച്ചയില്ല. അതെന്നെ ഭരിച്ചു കാണും. അതിരുകൾ വകവെക്കില്ല. ആരുടെ പാലും കട്ടുകുടിക്കും. കലവുമുടയ്ക്കും. അതെനിക്ക് ലോകം വലുതാക്കിത്തന്നു എന്നു പറയാം. ലോകം ചുരുക്കി ഇടുക്കി എന്നെ ഇരയാക്കികൊണ്ടുമിരുന്നു കാഫ്കയുടെ കഥയിലെപ്പോലെ." ¶ പ്രശസ്ത കവിയായ കെ.ജി.എസ്സിന്റെ ജീവിതവും കവിതയുo സമഗ്രമായി ചർച്ച ചെയ്യപ്പെടുന്ന ദീർഘമായ അഭിമുഖ സംഭാഷണങ്ങൾ അടങ്ങിയതാണ് ഈ പുസ്തകം. എൻ. ശശിധരൻ, പി.എൻ ഗോപീകൃഷ്ണൻ, സി. രാമുണ്ണി, ബിജോയ് ചന്ദ്രൻ, വർഗീസാന്റണി, കെ. ഗോപിനാഥ്, ബൈജു നടരാജൻ, ദിലീപ് രാജ്, ആദിത്യശങ്കർ, എ.കെ അബ്ദുൽഹക്കീം, ജി. രാഗേഷ് , എം.സി പോൾ - തുടങ്ങിയവർ കെ.ജി.എസ്സുമായുള്ള അഭിമുഖ സംഭാഷണങ്ങളിൽ പങ്കുകൊള്ളുന്നു. ¶ കവിയുടെ ചെറുപ്പകാലം മുതൽ സമകാലിക വായനവരെയുള്ള വിപുലമായൊരു അനുഭവലോകമാണ് ഈ പുസ്തകത്തിലെ - വിവിധ കാലങ്ങളിലായി രേഖപ്പെടുത്തപ്പെട്ട - സംഭാഷണങ്ങളിൽ നിന്നും സമാഹരിക്കപ്പെട്ടിരിക്കുന്നത്. കവിത പോലെതന്നെ സൂക്ഷ്മമനോഹരമായ വാക്കുകളാൽ കവിയുടെ ജീവിതമത്രയും ഇതിൽ പടർന്നുകിടക്കുന്നു. ¶ കെ.ജി.എസ്സിന്റെ സംഭാഷണങ്ങളിലും വാക്കുകളിലും എല്ലാം ചിന്തിക്കുന്ന ഒരു കവിയുടെ ഹൃദയമിടിപ്പുകൾ തൊട്ടറിയാനാവും. ചരിത്രം, രാഷ്ട്രീയം, വിജ്ഞാനീയം, മനഃശാസ്ത്രം, കല, തത്ത്വചിന്ത, പരിസ്ഥിതി, സിനിമ, നാട്ടറിവ്, ഫെമിനിസം തുടങ്ങിയ വിവിധ പഠനമേഖലകളുമായുള്ള ബന്ധങ്ങളിൽ നിന്നു രൂപപ്പെട്ട ജ്ഞാനാനുഭവങ്ങളിലേക്കുള്ള സഞ്ചാരങ്ങളാണ് കെ.ജി.എസ്സിന്റെ സംഭാഷണങ്ങൾ എന്ന് ഈ പുസ്തകത്തിന്റെ എഡിറ്ററായ വി.യു. സുരേന്ദ്രൻ ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് വായനയിൽ അനുഭവപ്പെടുന്നു. (The Reader's Circle ൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണ്ണരൂപം https://bit.ly/32oKIdH എന്ന ലിങ്കിൽ വായിക്കാം)
Pratheesh
16 Jul , 2019